2012, മേയ് 24, വ്യാഴാഴ്ച

പൌലോസിനെതിരെ ആരോപണങ്ങള്‍ -1

( ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍  നീണ്ട ലേഖനമാണിത്. )


പൌലോസ് ക്രിസ്തുമതത്തെ  വഴിതെറ്റിച്ച വ്യക്തി എന്നാണു മുസ്ലീം എഴുത്തുകാര്‍ പറയുന്നത്. ക്രിസ്തുമതത്തിലെ പഠനങ്ങള്‍ പൌലോസാണ് കണ്ടു പിടിച്ചത് എന്നാണു ആരോപണം. അത്തരത്തില്‍ ഒരെണ്ണം ഇവിടെ  കാണുന്നു.  അതിനെ വിശകലനം ചെയ്യാം.
ആദ്യം  സ്ലൈഡ്‌ ചുരുക്ക രൂപം കൊടുക്കാം...എന്നിട്ട് ഒപ്പം തന്നെ വിശടീകരണവും .

slide 2
പൌലോസ് ക്രിസ്തുമത വിരോധി ആയിരുന്ന ജൂതന്‍ ആയിരുന്നു. സിനഗോഗുകള്‍ തകര്‍ത്തു. സ്തെഫാനോസിനെ കൊന്നു.വിശ്വാസികളെ മര്‍ദിച്ചു.

അത് ക്രിസ്ത്യാനികളും അംഗീകരിക്കുന്നു. അന്നത്തെ ക്രിസ്ത്യാനികള്‍ക്ക് സാവൂള്‍ എന്ന പൌലോസിനെ പേടിയായിരുന്നു.

slide 4,5,6
പിന്നെ തന്ത്ര പരമായി ക്രിസ്തുമതത്തിനു ഉള്ളില്‍ പ്രവേശിച്ചു. യേശുവില്‍ നിന്ന് വെളിപാട്‌ ലഭിച്ചതായി കള്ളകഥ ഉണ്ടാക്കി. (അപ്പ.9,22 chapters). സ്വരം മറ്റുള്ളവര്‍ കേട്ടു എന്ന് ഒരിടത്തും കേട്ടില്ല എന്ന് മറ്റിടത്തും പറയുന്നു.  അതുകൊണ്ട് അത് ഒരു കള്ള കഥയാണ്.



പൌലോസിന്റെ കൂടെ ഉണ്ടായിരുന്നവര്‍  എന്തോ സ്വരം കേട്ടു. പക്ഷെ ആളെ കണ്ടില്ല. ഇത് ലൂക്കയുടെ വാക്കുകളാണ്.  http://net.bible.org/#!bible/Acts+9
9:7 Now the men  who were traveling with him stood there speechless,  because they heard the voice but saw no one.

മറ്റേതു പൌലോസിന്റെ സ്വന്തം വാക്കുകളാണ്. അതില്‍ പറയുന്നത് തന്റെ കൂടെ ഉണ്ടായിരുന്നവര്‍ക്ക് ആ സ്വരം ആരുടേതെന്ന്  മനസിലായില്ല എന്നാണു.
http://net.bible.org/#!bible/Acts+22

22:9 Those who were with me saw the light, but did not understand the voice of the one who was speaking to me.

രണ്ടുംആശയത്തില്‍ ഒന്ന് തന്നെയല്ലേ? എന്തോ ശബ്ദം കേട്ടു. ഒന്നും മനസിലായില്ല. 

ഇത് പറയുന്നവരുടെ ഉദ്ദേശം പൌലോസിന്റെ മാനസാന്തരം കള്ളാ കഥയാണ് എന്നാണു. പക്ഷെ അവര്‍ ഒന്ന് പറയാന്‍ വിട്ടു പോകുന്നു. അനനിയാസിനെ പറ്റി.  പൌലോസിനെ മാമ്മോദീസ മുക്കിയ വ്യക്തി.

അപ്പ. പ്രവ 910. അനനിയാസ് എന്നു പേരായ ഒരു ശിഷ്യൻ ദമാസ്ക്കസിലുണ്ടായിരുന്നു. ദർശനത്തിൽ കർത്താവ് അവനെ വിളിച്ചു: അനനിയാസ്; അവൻ വിളികേട്ടു: കർത്താവേ, ഇതാ ഞാൻ !   11. കർത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവിൽച്ചെന്ന് യൂദാസിന്റെ ഭവനത്തിൽ താർസോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവൻ ഇതാ, പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്.   12. അനനിയാസ് എന്നൊരുവൻ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെ മേൽ കൈകൾ വയ്ക്കുന്നതായി അവന് ഒരു ദർശനം ഉണ്ടായിരിക്കുന്നു.  13. അനനിയാസ് പറഞ്ഞു: കർത്താവേ, അവിടുത്തെ വിശുദ്ധർക്കെതിരായി അവൻ ജറുസലെമിൽ എത്രമാത്രം തിൻമ കൾ പ്രവർത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരിൽനിന്നു ഞാൻ കേട്ടിട്ടുണ്ട്.  14. ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖൻമാരിൽനിന്ന് അവൻ സമ്പാദിച്ചിരിക്കുന്നു. 15. കർത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽ മക്കളുടെയും മുമ്പിൽ എന്റെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ . 16. എന്റെ നാമത്തെപ്രതി അവൻ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചു കൊടുക്കും. 17. അനനിയാസ് ചെന്ന് ആ ഭവനത്തിൽ പ്രവേശിച്ച് അവന്റെ മേൽ കൈകൾവച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂൾ, മാർഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു. 18. ഉടൻതന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളിൽനിന്ന് അടർന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.

അതായത് അനനിയാസും കള്ളം പറഞ്ഞു എന്ന് വരും. ദര്‍ശനം കിട്ടി എന്ന്. ഓര്‍ക്കുക. ഈ കഥ പൌലോസല്ല ലൂക്കയാണ് വിവരിച്ചിരിക്കുന്നത്. അപ്പോള്‍ എങ്ങിനെ പൌലോസ് കള്ളത്തരം കാണിക്കും? അതില്‍ തന്നെ പൌലോസിന്റെത് കള്ള കഥയാണ് എന്നതിന്റെ മര്‍മ്മം പൊലിഞ്ഞു.

slide 7
അപ്പസ്തോലന്മാര്‍ ജീവിച്ചിരിക്കെ അവരെ തിരഞ്ഞെടുക്കാതിരുന്നതിന്റെ കാരണം! യേശുവിന്റെ ദൌത്യ നിര്‍വഹണ കാലത്ത് തടസം സൃഷ്ടിച്ച ഒരാളെ അതെ ദൌത്യത്തിന് തിരഞ്ഞെടുക്കുകയോ? 

എന്തോന്ന്? മനസിലായില്ല! അപ്പസ്തോലന്മാരെ  പിന്നെ ആരാണ് തിരഞ്ഞെടുത്തയച്ചത് ??!  പൌലോസിനെ തിരഞ്ഞെടുക്കന്നതിനു മുമ്പേ അതെ ദൌത്യത്തിന് നിയോഗിച്ചതാണ് അപ്പസ്തോലന്മാരെ. പിന്നെയും പിന്നെയും അവരെ  തിരഞ്ഞെടുക്കണമോ? പിന്നെ രണ്ടാമത്തെ കാര്യം . ഉമ്മറിന്റെ കാര്യം അറിയുമോ മുസ്ലീമുകള്‍ക്ക്? നബിയെ വധിച്ചാല്‍ ആ മതം തകര്‍ക്കാം എന്ന് പറഞ്ഞ വ്യക്തിയാണ് ഉമ്മര്‍ . പിന്നെ മുസ്ലീമായി. ഗലീഫയായി. ആര്‍ക്കും ഒരു പരാതിയുമില്ല.ഒരു കള്ളത്തരവും ഇല്ല. പൌലോസിന്റെ കാര്യത്തില്‍ അനനിയാസിന്റെ സാക്ഷ്യം ഉണ്ട്. (ഉമ്മറിന്റെ കാര്യം പോട്ടെ, നബിക്ക് പോലും ഒരു സാക്ഷി ഇല്ലെന്നു ഓര്‍ക്കണം)

slide 8
രണ്ടാമത്തെ ദുരൂഹത അപ്പസ്തോലന്മാരെ കാണാന്‍ ജറൂസലേമില്‍ പോകാതെ അറബിയിലേക്ക്‌ പോവുകയും ദമാസ്കസില്‍ തിരികെ പോരുകയും ചെയ്തു. (ഗലാ 1:16-17) . ബര്‍ന്നബാസുമായി തെറ്റി പിരിഞ്ഞു.(acts 15:36-40).

ഒന്ന് ഓര്‍ക്കണം. അപ്പസ്തോലന്മാരെ കാണാതെ തന്നെ, അവരോടു സംസാരിക്കാതെ തന്നെ, പൌലോസ് സുവിശേഷം പ്രസംഗിചെന്കില്‍ പരിശുദ്ധത്മാവിന്റെ പ്രവര്‍ത്തനമാണ് പൌലോസിനെ മുന്നോട്ട് നയിച്ചത് എന്നത്തിന്റെ തെളിവാകും അത്.  അപ്പസ്തോലന്മാരെ കാണാതെ മുങ്ങിയാതൊന്നുമല്ല എന്ന് പിന്നീട് കാണുന്നുണ്ട്.

ബാര്ന്നബാസുമായി  തെറ്റി പിരിഞ്ഞു ! എന്തായിരുന്നു കാരണം? അറിയുമോ? എന്തിനാണ് അത്
മറച്ചു വയ്ക്കുന്നത്?

അപ്പ. പ്രവ 15:35. എന്നാൽ, പൗലോസും ബാർണബാസും മറ്റു പലരോടുമൊപ്പം കർത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അന്ത്യോക്യായിൽ താമസിച്ചു. 36. കുറെദിവസം കഴിഞ്ഞപ്പോൾ പൗലോസ് ബാർണബാസിനോടു പറഞ്ഞു: വരൂ, നാം കർത്താവിന്റെ വചനം പ്രസംഗിച്ച എല്ലാ നഗരങ്ങളിലും തിരിച്ചുചെന്ന് സഹോദരരെ സന്ദർശിച്ച് അവർ എങ്ങനെ കഴിയുന്നുവെന്ന് അറിയാം.  37. മർക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടി കൊണ്ടുപോകാൻ ബാർണബാസ് ആഗ്രഹിച്ചു. 38. എന്നാൽ, പാംഫീലിയായിൽവച്ച് തങ്ങളിൽനിന്നു പിരിഞ്ഞുപോവുകയും പിന്നീട് ജോലിയിൽ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെ കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.  39. ശക്തമായ അഭിപ്രായഭിന്നതമൂലം അവർ പിരിഞ്ഞു. ബാർണബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽ കയറി. 40. പൗലോസ് സീലാസിനെ തെരഞ്ഞെടുത്ത് അവനോടുകൂടെയാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കർത്താവിന്റെ കൃപയ്ക്കു ഭരമേൽപിച്ചു.  41. അവൻ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.

അതായതു അവര്‍ തെറ്റി പിരിഞ്ഞത് ക്രിസ്ത്യീയ പഠനങ്ങളിലുള്ള വൈരുദ്ധ്യം മൂലമല്ല. പ്രസന്റേഷന്‍ കണ്ടാല്‍ തോന്നും അവര്‍ തെറ്റിപിരിഞ്ഞത് യേശു മരിച്ചോ ഇല്ലയോ ഉയിര്‍ത്തോ ഇല്ലയോ എന്നുള്ള കണ്ഫ്യൂഷന്‍ മൂലമാണ് എന്ന്. (പ്രത്യേകിച്ചും ബാര്ന്നബാസിന്റെ "സുവിശേഷം" മുസ്ലീമുകള്‍ കൊണ്ടാടുന്ന പശ്ചാത്തലത്തില്‍ ! PPT മാത്രമല്ലേ നമ്മള്‍ കാണുന്നുള്ളൂ. അത് വച്ച് എന്തൊക്കെ പറഞ്ഞു എന്ന് ഊഹിക്കാനെ പറ്റൂ. )

 (തുടരും)

2012, ഏപ്രില്‍ 5, വ്യാഴാഴ്ച

പഴയനിയമം തിരുത്തപ്പെട്ടുവോ? (ജെറമിയ)

ആദ്യം  ചോദ്യം നോക്കാം...

നിയമാവര്‍ത്തനം 31: 24. മോശ ഈ നിയമങ്ങളെല്ലാം പുസ്ത കത്തിലെഴുതി. 25. അനന്തരം, അവൻ കർത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിച്ചിരുന്ന ലേവ്യരോടു കൽപിച്ചു: 26. ഈ നിയമപുസ്തകമെടുത്ത് നിങ്ങളുടെ ദൈവമായ കർത്താവിന്റെ ഉടമ്പടിയുടെ പേടകത്തിനരികിൽ വയ്ക്കുവിൻ. അവിടെ ഇതു നിങ്ങൾക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ.  27. നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. ഇതാ, ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾതന്നെ നിങ്ങൾ ദൈവത്തെ എതിർത്തിരിക്കുന്നു. എന്റെ മരണത്തിനുശേഷം എത്രയധികമായി നിങ്ങൾ അവിടുത്തെ എതിർക്കും!  28. നിങ്ങളുടെ ഗോത്രത്തിലെ എല്ലാ ശ്രേഷ്ഠൻമാരെയും അധികാരികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; ആകാശത്തെയും ഭൂമിയെയും അവർക്കെതിരേ സാക്ഷിനിർത്തിക്കൊണ്ട് ഈ വാക്കുകൾ അവർ കേൾക്കേ ഞാൻ പ്രഖ്യാപിക്കട്ടെ.  29. എന്തുകൊണ്ടെന്നാൽ, എന്റെ മരണത്തിനുശേഷം നിങ്ങൾ തീർത്തും ദുഷിച്ചു പോകുമെന്നും ഞാൻ കൽപിച്ചിരിക്കുന്ന മാർഗത്തിൽ നിന്നു വ്യതിചലിക്കുമെന്നും എനിക്കറിയാം. കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിക്കുകയും നിങ്ങളുടെ കരവേല കളാൽ അവിടുത്തെ പ്രകോപിപ്പിക്കുകയുംചെയ്യുന്നതുകൊണ്ട് വരാനിരിക്കുന്ന നാളുകളിൽ നിങ്ങൾക്ക് അനർഥമുണ്ടാകും.  30. അ നന്തരം, മോശ ഇസ്രായേൽ സമൂഹത്തെ മുഴുവൻ ഈ ഗാനം അവസാനംവരെ ചൊല്ലിക്കേൾപ്പിച്ചു.  

ഇതില്‍ മോശ പ്രവചിക്കുന്നു , ആദേഹത്തിന്റെ മരണ ശേഷം യഹൂദര്‍ നിയമം തിരുത്തുമെന്ന്. ജെറമിയ അത് ശരി വയ്ക്കുന്നു.

ജറെമിയാ 8:8. ഞങ്ങൾ ജ്ഞാനികളാണ്; കർത്താവിന്റെ നിയമം ഞങ്ങൾ അനുസരിക്കുന്നു എന്നു നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും? നിയമജ്ഞൻമാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു. 


-----

അപ്പോള്‍  ചോദ്യം മനസിലായല്ലോ ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ് എന്ന് ബൈബിള്‍ തന്നെ പറയുന്നു! [എങ്കില്‍ പിന്നെ ദൈവ വചനം തിരുത്തി എന്ന് പറയുന്ന  നബിയെ / ഖുരാനിനെ എന്തുകൊണ്ട് വിമര്‍ശിക്കണം എന്ന് വ്യഗ്യം ]

ഇനി  പരിശോധിക്കാം ...
ഇതിനുള്ള ഉത്തരം ഈ ചോദ്യത്തില്‍ തന്നെയുണ്ട്.

എന്തുകൊണ്ടാണ് താന്‍ തന്നെ നിയമങ്ങള്‍ എഴുതി പേടകത്തില്‍ വയ്ക്കുന്നത് എന്ന് മോശ തന്നെ പറയുന്നുണ്ട്.
നിയമാവര്‍ത്തനം 31:26. ഈ നിയമപുസ്തകമെടുത്ത് നിങ്ങളുടെ ദൈവമായ കർത്താവിന്റെ ഉടമ്പടിയുടെ പേടകത്തിനരികിൽ വയ്ക്കുവിൻ. അവിടെ ഇതു നിങ്ങൾക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ. 

അതായത് ആരെ കൊണ്ടും ദൈവത്തിന്റെ വചനം തിരുത്താന്‍ പറ്റാത്ത വണ്ണം അത് എഴുതി വച്ചിട്ടാണ് മോശ പോയത്! പിന്നെ തിരുത്താന്‍ ഒരവസരം ഇല്ല തന്നെ.

ജെറമിയ പറഞ്ഞത് മനസിലാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.മറ്റു ചില ബൈബിളിന്റെ മറ്റൊരു വചനങ്ങള്‍ കൂടി  എടുത്താല്‍ മനസിലാക്കുവാന്‍ കൂടുതല്‍ എളുപ്പമുണ്ടാകും.

2തിമോത്തേയോസ് 2 ല്‍ ആരാണ് ക്രിസ്തുവിന്റെ പടയാളി എന്ന് വ്യക്തമായി പറയുന്നുണ്ട്. [മുഴുവന്‍ വായിക്കുന്നതാണ് ഉചിതം. എങ്കില്‍ പ്രധാനപ്പെട്ട വചനം എടുക്കുന്നു]

2തിമോത്തേയോസ് 2 :15. സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാൻ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പിൽ അർഹതയോടെ പ്രത്യക്ഷപ്പെടാൻ ഉത്സാഹപൂർവ്വം പരിശ്രമിക്കുക.

ഇതില്‍  പറയുന്നത് വചനം എങ്ങനെ കൈക്കാര്യം ചെയ്യണം എന്നാണു. സത്യത്തിന്റെ വചനം ഒരാള്‍ക്ക് നല്ല രീതിയില്‍ കൈകാര്യം ചെയ്യാം മറ്റു ചിലര്‍ക്ക് മോശമായി കൈകാര്യം ചെയ്യാം. എങ്ങിനെ കൈകാര്യം ചെയ്താലും എഴുതപ്പെട്ട വചനം അങ്ങിനെ തന്നെ ഇരിക്കും. ചിലര്‍ക്കത് വ്യാഖ്യാനിച്ചു മോശമാക്കാം എന്നിട്ട് അതാണ്‌ സത്യം എന്ന് പഠിപ്പിക്കാം. ജെറമിയ പറഞ്ഞത് അപ്രകാരം ചെയ്തവരെയാണ് കാണാം.


നെഹമിയാ 8 നോക്കുക.  എസ്രാ മോശയുടെ നിയമംഎടുത്തു പരസ്യമായി വായിക്കുന്നതുംഅവിടെ തടിച്ചു കൂടിയവര്‍ക്ക് വിവരിച്ചു കൊടുക്കുന്നതും !

നെഹമിയാ 8: 1. ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുൻപിലുള്ള മൈതാനത്തിൽ സമ്മേളിച്ചു. കർത്താവ് ഇസ്രായേലിനു നൽകിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാൻ അവർ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു. 2. ഏഴാംമാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷൻമാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുൻപിൽ നിയമഗ്രന്ഥം കൊണ്ടുവന്നു.  3. അവൻ ജലകവാടത്തിനു മുൻപിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതൽ മധ്യാഹ്നംവരെ അവരുടെ മുൻപിൽ അതു വായിച്ചു. ജനം ശ്രദ്ധാപൂർവം ശ്രവിച്ചു..... 8. അവർ ദൈവത്തിന്റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു. ജനങ്ങൾക്കു മനസ്സിലാകുംവിധം ആശയം വിശദീകരിച്ചു. 9. നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു.......13. പിറ്റേദിവസം കുടംബത്തലവൻമാർ എല്ലാവരും നിയമം പഠിക്കാൻവേണ്ടി ലേവ്യരോടും പുരോഹിതൻമാരോടുമൊപ്പം നിയമജ്ഞനായ എസ്രായുടെ അടുത്തുചെന്നു. .... 17. പ്രവാസത്തിൽ നിന്നു മടങ്ങിവന്ന ജനം കൂടാരങ്ങൾ നിർമിക്കുകയും അതിൽ വസിക്കുകയും ചെയ്തു. അവർ വളരെ സന്തോഷിച്ചു. കാരണം, നൂനിന്റെ പുത്രൻ ജോഷ്വയുടെ കാലം മുതൽ അന്നുവരെ ഇസ്രായേൽജനം ഇപ്രകാരം ചെയ്തിരുന്നില്ല. 18. ഉത്സവത്തിന്റെ ആദ്യദിവസം മുതൽ അവസാന ദിവസംവരെ എന്നും അവൻ ദൈവത്തിന്റെ നിയമഗ്രന്ഥം വായിച്ചു കേൾപ്പിച്ചു. ഏഴു ദിവസം അവർ തിരുനാൾ ആഘോഷിച്ചു. നിയമനുസരിച്ച് എട്ടാംദിവസം ഒരു മഹാസമ്മേളനവും ഉണ്ടായിരുന്നു.



ബി.സി. 626 ല്‍ ആണ്  ജറെമിയാ സംഭവങ്ങള്‍   നടക്കുന്നത്.അതിനു ശേഷം ...
ബി.സി. 538  ൽ  ആണ് എസ്രാ - നെഹെമിയാ സംഭവങ്ങള്‍ നടക്കുന്നത്.(ആധാരം pocbible.com)
ഈ കാലത്ത് പോലും മോശയുടെ നിയമ ഗ്രന്ഥം ഭദ്രം !

ഇനി മനസിലാക്കുവാന്‍ എളുപ്പമായി എന്ന് കരുതുന്നു. മോശയുടെ നിയമ പുസ്തകം ജെറമിയായുടെ കാലത്തും ലഭ്യമായിരുന്നു. അത് തിരുത്തി എന്നല്ല ജെറമിയ പറഞ്ഞത് മോശയുടെ നിയമത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു  പഠിപ്പിച്ചു എന്നാണു എന്ന് വ്യക്തം.


ഇനി ജെറമിയ പറഞ്ഞ ആശയം മനസിലാകണമെങ്കില്‍ ജെറമിയ 8 വായിക്കുക.

ജറെമിയാ 8: 4. നീ അവരോടു പറയുക, കർത്താവ് അരുളിച്ചെയ്യുന്നു: വീണവൻ എഴുന്നേൽക്കുകയില്ലേ? വഴി തെറ്റിയവൻമടങ്ങിവരാതിരിക്കുമോ? 5. എന്തുകൊണ്ടാണ് ഈ ജനം ഒടുങ്ങാത്ത മാത്സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവർക്ക് ആസക്തി; തിരിച്ചുവരാൻ അവർക്കു മനസ്സില്ല. 6. അവർ പറയുന്നതു ഞാൻ ശ്രദ്ധിച്ചു കേട്ടു. അവർ സത്യമല്ല പറഞ്ഞത്. എന്താണു ഞാൻ ഈ ചെയ്തതെന്നു പറഞ്ഞ് ഒരുവനും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്റെ വഴിക്കുപോകുന്നു. 7. ആകാശത്തിൽ പറക്കുന്ന ഞാറപ്പക്ഷിക്കുപോലും അതിന്റെ കാലം അറിയാം; മാടപ്രാവും മീവൽപ്പക്ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു; എന്റെ ജനത്തിനാകട്ടെ കർത്താവിന്റെ കൽപന അറിഞ്ഞുകൂടാ. 8. ഞങ്ങൾ ജ്ഞാനികളാണ്; കർത്താവിന്റെ നിയമം ഞങ്ങൾ അനുസരിക്കുന്നു എന്നു നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും? നിയമജ്ഞൻമാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു. 9. ജ്ഞാനികൾ ലജ്ജിതരാകും. അവർ സംഭ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യും. കർത്താവിന്റെ വാക്കുകളെ അവർ നിരസിച്ചു. അവരുടെ ജ്ഞാനംകൊണ്ട് എന്തു ഫലം?

കര്‍ത്താവിന്റെ വചനങ്ങളെ അവര്‍ നിരസിച്ചു. അതിനെ  തെറ്റായി വ്യഖ്യാനിച്ചതിനെ പറ്റിയാണ് ജെറമിയ പറയുന്നത്.

ഇനിയും ജെറമിയ മനസിലാക്കുവാന്‍ ബുദ്ധിമുട്ടുള്ള ചുള്ളന്മാര്‍ ഉണ്ടാകും. മിക്കവാറും നമ്മുടെ മുസ്ലീം സുഹൃത്തുക്കള്‍ തന്നെയാകും ആ ചുള്ളന്മാര്‍ . അവര്‍ക്ക് മനസിലാക്കുവാന്‍ വേണ്ടി ഒരു ഖുറാന്‍ വചനം കാണിച്ചു തരാം.


15: 89 തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്യുക.90 വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത്‌ പോലെത്തന്നെ.91 അതായത്‌ ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍. 92 എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും. 
 ആരപ്പാ  ഈ ഖുരാനിനെ ഖണ്ഡങ്ങളാക്കി മാറ്റിയത്? എന്തിനാണപ്പാ അവരെ അല്ലാഹുഅവരെ ചോദ്യം ചെയ്യുന്നത്? ഖുര്‍ആന്‍ തിരുത്തപ്പെട്ടോ ?  ഇനി ആ ഖുറാന്‍ അല്ല ഈ  ഖുറാന്‍ എന്ന മാജിക്ക്‌ പ്രത്യക്ഷപ്പെടും.

പ്രമുഖ ഖുറാന്‍ വിവര്‍ത്തകന്‍ ആയ യൂസഫ്‌ അലി യുടെ പുസ്തകം The Holy Qur'an Translation and Commentary  നോക്കുക.http://www.amazon.com/Quran-Translation-Commentary-English-Arabic/dp/0940368323  അതില്‍ ഫുട്ട് നോട്ടു 2014. അതില്‍ പറയുന്നത്, ഇസ്ലാമിന്റെ ആദ്യകാലത്ത് ഖുര്‍ആനിന്റെ അവമതിക്കാനായി മെക്കയിലെ പാഗന്‍ ക്കാര്‍   അത് വരെ അവതരിച്ച ഖുറാന്‍ പിച്ചി ചീന്തി കളഞ്ഞു . അതിനുശേഷം നബിയെ അസഭ്യം പറഞ്ഞു കൊണ്ട് മെക്കയിലേക്ക് തീര്‍ഥാടനം വരുന്നവര്‍ക്ക് ഖുര്‍ആനിന്റെ ഓരോ ഭാഗങ്ങള്‍ വിഭജിച്ചു കൊടുത്തു.



എഴുതി വച്ചിരിന്ന ഖുറാന്‍  പോലും കഷ്ണം കഷ്ണമാക്കപ്പെട്ടു. മോശയുടെ നിയമം പോലും ജറമിയയുടെ കാലത്തിനു ശേഷം എസ്രായുടെ കാലത്ത് പോലും ലഭ്യമായിരുന്നു.

കുരിശു മരണ വൈരുദ്ധ്യം - കുടിച്ചത് വീഞ്ഞോ വിനാഗാറോ?

ചോദ്യം...

യേശു കുരിശില്‍ കിടന്നു വീഞ്ഞ് കുടിചെന്നും ഇല്ലെന്നും...!!
മത്തായി 27: 33,34 വീഞ്ഞ് രുചിച്ചു നോക്കുന്നു...
മാര്‍ക്കോസ് 15: 22,23 വീഞ്ഞ് കുടിച്ചതെയില്ല
ലൂക്കൂസ് 23:36 വീഞ്ഞല്ലത്രേ വിനാഗിരി ആണ് കൊടുക്കുന്നത്
യോഹന്നാന്‍ 19:29,30 വിനാഗിരി കുടിച്ചു...
നാല് സുവിശേഷകരും നാല് തട്ടില്‍...


മറുപടി....
ബൈബിള്‍ വചനങ്ങള്‍  അവിടെ നിന്നും ഇവിടെ നിന്നും ചുരണ്ടി എടുക്കരുത്.ഒന്നും മനസിലാവില്ല. വചനങ്ങള്‍ പൂര്‍ണ്ണമായി വായിക്കുക.അതിന്റെ  പശ്ചാത്തലം അറിയാന്‍ അദ്ധ്യായം മുഴുവന്‍ വായിക്കുക. അത് മാത്രമേ പോംവഴിയുള്ളൂ.


മത്തായി 27: 34അവർ അവനു കയ്പുകലർത്തിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു. അവൻ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാൻ ഇഷ്ടപ്പെട്ടില്ല.

....
48 ഉടനെ അവരിൽ ഒരാൾ ഓടിച്ചെന്ന് നീർപ്പഞ്ഞിയെടുത്തു വിനാഗിരിയിൽ മുക്കി, ഒരു ഞാങ്ങണമേൽ ചുറ്റി അവനു കുടിക്കാൻ കൊടുത്തു....

മര്‍ക്കോസ് 15
23. മീറ കലർത്തിയ വീഞ്ഞ് അവർ അവനു കൊടുത്തു. അവൻ അതു കുടിച്ചില്ല.
....
36. ഒരുവൻ ഓടിവന്ന്, നീർപ്പഞ്ഞി വിനാഗിരിയിൽ മുക്കി, ഒരു ഞാങ്ങണമേൽ ചുറ്റി, അവനു കുടിക്കാൻ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.

കുരിശില്‍ കിടക്കുമ്പോള്‍  രണ്ടു പ്രാവശ്യം യേശുവിനു കുടിക്കാന്‍ കൊടുത്തിട്ടുണ്ട്‌ എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.


ലൂക്കയും  യോഹന്നാനും പറയുന്ന സംഭവം രണ്ടാമത്തെ സംഭവമാണ്.


ലൂക്ക 23:36 പടയാളികൾ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:
യോഹന്നാന്‍ 19:29. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടിൽ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.




ഇനി ആദ്യം വായിച്ചു നോക്കുക. വീഞ്ഞു കുടിച്ചോ ഇല്ലയോ വീഞ്ഞാണോ വിനാഗറാണോ കുടിച്ചത് എന്ന് പെട്ടന്ന് മനസിലാകും.

2012, മാര്‍ച്ച് 16, വെള്ളിയാഴ്ച

യേശുവും പൌലോസും


യേശു പഠിപ്പിച്ചതല്ല പൌലോസ് പഠിപ്പിച്ചത് എന്ന് കരുതുന്നവര്‍ക്ക് വേണ്ടി എഴുതുന്ന ബ്ലോഗ്‌. പൌലോസിന്റെ പല പഠനങ്ങളും പശ്ചാത്തലം മനസിലാക്കാതെ വിപരീത അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് വളരെ കണ്ടിട്ടുണ്ട്. അതുകൊണ്ട് പൌലോസിന്റെ പഠനങ്ങള്‍ ഒന്ന് ശേഖരിക്കുന്നത് നല്ലതാണെന്ന് തോന്നി.

------------------- 
വിശ്വസിച്ചാല്‍ മതി നിത്യ ജീവന്‍ !
 Jesus
യോഹന്നാന്‍ 6:40. പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കുകയും ചെയ്യും
 Paul 
റോമാ 10:9. ആകയാൽ, യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും.

-------------------
എല്ലാ  ഭക്ഷണവും ശുദ്ധിയുള്ളതാണ്

 Jesus
മര്‍ക്കോസ് 7:15. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 16. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. .... 19. കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസർജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാർഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു.
Peter
അപ്പ. പ്രവ. 10:14. പത്രോസ് പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. 15. രണ്ടാമതും അവൻ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.
Paul 
1കോറിന്തോസ് 10:25. ചന്തയിൽ വിൽക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിൻ. 26. കാരണം, ഭൂമിയും അതിലുള്ള സർവവും കർത്താവിന്റേതാണ്. 27. അവിശ്വാസിയായ ഒരുവൻ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാൻ നീ ആഗ്രഹിക്കുകയും ചെയ്താൽ വിളമ്പിത്തരുന്നതെന്തും മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക.

-------------------
നിയമം 

Jesus  Matt. 5:17. നിയമത്തെയോ പ്രവാചകൻമാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്

Paul  റോമാ 3: 29. ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്. 30. എന്തെന്നാൽ, ദൈവം ഏകനാണ്. അവിടുന്നു പരിച്ഛേദിതരെയും അപരിച്ഛേദിതരെയും അവരവരുടെ വിശ്വാസത്താൽ നീതീകരിക്കും. 31. ആകയാൽ, നാം നിയമത്തെ വിശ്വാസത്താൽ അ സാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.

 
-------------------

അധികാരത്തിനു വിധേയം .
 Jesus
യോഹന്നാന്‍ 19:10. പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ? 11. യേശു പ്രതിവചിച്ചു: ഉന്നതത്തിൽനിന്നു നൽകപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല.
 Paul 
റോമാ 13:1. ഓരോരുത്തനും മേലധികാരികൾക്കു വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്.


 
-------------------
Jesus John 5:21 21. പിതാവ് മരിച്ചവരെ എഴുന്നേൽപിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നൽകുന്നു. 22. പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏൽപിച്ചിരിക്കുന്നു.23. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല.

Paul  (1 Cor. 15:21. ഒരു മനുഷ്യൻവഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യൻവഴി പുനരുത്ഥാനവും ഉണ്ടായി. 22. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും. 23. എന്നാൽ, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തിൽ അവനുള്ളവരും. 24. അവൻ എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനംചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമർപ്പിക്കുമ്പോൾ എല്ലാറ്റിന്റെയും അവസാനമാകും.

-------------------
Jesus Matt. 6:31. അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങൾ ആകുലരാകേണ്ടാ. 32. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു.
33. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും.

Paul   ഫിലിപ്പി . 4:6ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്തോത്രങ്ങളോടെ നിങ്ങളുടെയാചന കൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. 7. അപ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും.
------------------- 

Jesus  John 10:11. ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു.


Paul   എഫേസോസ് 5: 2. ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു.
-------------------
Jesus   യോഹന്നാന്‍ 8:57. അപ്പോൾ യഹൂദർ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? 58. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ഉണ്ട്. 59. അപ്പോൾ അവർ അവനെ എറിയാൻ കല്ലുകളെടുത്തു. 
യോഹന്നാന്‍ 1: 1. ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. 2. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. 3. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. ... 14. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.

Paul   ഫിലിപ്പി 2:6. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;7. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്,8. ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു;
-------------------
Jesus  
മത്തായി 6:14. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.
Paul  
എഫേസോസ് 4: 32. ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാ റുവിൻ.
-------------------
Jesus  
യോഹന്നാന്‍ 14:6. യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. 7. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു
Paul  
1തിമോത്തേയോസ് 2:5. എന്തെന്നാൽ, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനെയുള്ളുവമനുഷ്യനായ യേശുക്രിസ്തു. 6. അവൻ എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി.
-------------------
നിക്ഷേപം
Jesus 
മത്തായി 6:19. ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളൻമാർ തുരന്നു മോഷ്ടിക്കും. 20. എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളൻമാർ മോഷ്ടിക്കുകയില്ല. 21. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
 Paul 
2കോറിന്തോസ് 4: 17. ഞങ്ങളുടെ ക്ലേശങ്ങൾ നിസ്സാരവും ക്ഷണിക വുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും. 18. ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങൾ നശ്വരങ്ങളാണ്, അദൃശ്യങ്ങൾ അനശ്വരങ്ങളും.

കൊളോസോസ് 3:3. എന്തെന്നാൽ, നിങ്ങൾ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ നിഗൂഢമായി സ്ഥിതിചെയ്യുന്നു. 4. നമ്മുടെ ജീവനായ ക്രിസ്തുപ്രത്യക്ഷനാകുമ്പോൾ അവനോടുകൂടെ നിങ്ങളും മഹത്വത്തിൽ പ്രത്യക്ഷപ്പെടും.
-------------------


Jesus  
യോഹന്നാന്‍ 5: 24. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തിൽനിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
Paul  
റോമാ 5:1. വിശ്വാസത്താൽ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തിൽ ആയിരിക്കാം.

-------------------
Jesus  
Matt. 19:18. അവൻ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്. 19. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.
 
Paul  Rom. 13:9. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കൽപനയും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. 10. സ്നേഹം അയൽക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂർത്തീകരണം സ്നേഹമാണ്.
-------------------

Jesus  
Matt. 17:22. അവർ ഗലീലിയിൽ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രൻമനുഷ്യരുടെ കൈകളിൽ ഏൽപിക്കപ്പെടാൻ പോകുന്നു.
23. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും. ഇതുകേട്ട് അവർ അതീവ ദുഃഖിതരായിത്തീർന്നു. 
Paul  
1 Cor. 15:3. എനിക്കു ലഭിച്ചതു സർവപ്രധാനമായി കരുതി ഞാൻ നിങ്ങൾക്ക് ഏൽപിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുളളതുപോലെ, 4. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. 

-------------------
Jesus  
മത്തായി 15: 3. അവൻ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?
Paul  
കൊളോസോസ് 2:8. ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങൾക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേർന്നതുമായ വ്യർഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം
-------------------

പരിച്ഛേദനത്തെ പറ്റിയുള്ള പഠനം
 കൊളോസോസ് 2: 10. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂർണത പ്രാപിച്ചിരിക്കുന്നത്. 11. അവനിൽ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാൽ നിർവഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിർമാർജനംചെയ്യുന്നക്രിസ്തുവിന്റെ പരിച്ഛേദനം. 12. ജ്ഞാന സ്നാനംവഴി നിങ്ങൾ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരിൽനിന്ന് അവനെ ഉയിർപ്പിച്ച ദൈവത്തിന്റെ പ്രവർത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങൾ അവനോടുകൂടെ ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

പ്രകാശത്തിന്റെ ആയുധങ്ങള്‍

റോമാ 13:11. ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാൽ, ഇപ്പോൾ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. 12. രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. 13. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്. 14. പ്രത്യുത, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ. ദുർമോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ.
കൂടുതല്‍  സാമ്യങ്ങള്‍ കമന്റു ആയി കൊടുക്കുമല്ലോ!

2012, ജനുവരി 10, ചൊവ്വാഴ്ച

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശു നല്ലവൻ അല്ലേ?

മാര്‍ക്കോസ് 10 :17. യേശു വഴിയിലേക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം? 18. യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.

എന്താണിതിന്റെ അര്‍ത്ഥം. യേശു സ്വയം താന്‍ നല്ലവനല്ല എന്നു പറയുന്നുവോ? തന്നെ നല്ലവന്‍ എന്ന് വിളിച്ച ഒരു വ്യക്തിയെ തിരുതുകയാണോ ചെയ്യുന്നത്?
അതോ തന്റെ എളിമ പ്രകടിപ്പിക്കുകയാണോ?
അതോ വിളിച്ചവന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുകയാണോ?


ഒരു സംഭാഷണ ശലകം കേട്ടാല്‍ നമുക്ക്‌ മനസിലാകും എവിടെയാണ് ഊന്നല്‍ കൊടുത്തതെന്ന്. പക്ഷെ അത് എഴുതി കണ്ടാല്‍ നമ്മുക്ക് മനസിലാകില്ല എവിടെയാണ് ഊന്നല്‍ കൊടുക്കേണ്ടത് എന്ന്.

"എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? "
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? "
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? "

എന്നിങ്ങനെ പല സ്ഥലങ്ങളില്‍ ഊന്നല്‍ കൊടുത്താല്‍ വാക്യത്തിന്റെ അര്‍ത്ഥം മാറിപോകും. രണ്ടാമത്തെ തരത്തില്‍ ഊന്നാല്‍ കൊടുത്താല്‍ ആദ്യം പറഞ്ഞ കണ്ഫ്യൂഷന്‍ കിട്ടും.

കൂടുതല്‍ അറിയണമെങ്കില്‍ അതിന്റെ പശ്ചാത്തലം അറിയുന്നത് നല്ലതാണ്.

ശിശുക്കളെ അനുഗ്രഹിച്ചു കൊണ്ട് യേശു പറഞ്ഞു ദൈവരാജ്യം ലഭിക്കാന്‍ ശിശുക്കളെ പോലെ ആകണം എന്ന്. അപ്പോള്‍ ഒരുവന്‍ ഓടി വന്നു ചോദിക്കുന്നു. നിത്യജീവന്‍ ലഭിക്കാന്‍ എന്ത് ചെയ്യണം എന്ന്? യേശു പറഞ്ഞു തെറ്റുകള്‍ ഒന്നും ചെയ്യരുത് , ദൈവകല്പനകള്‍ പാലിക്കണം എന്നൊക്കെ. അയാള്‍ പറഞ്ഞു അതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട് എന്ന്. അപ്പോള്‍ യേശു പറഞ്ഞു : " നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ". അത് കേട്ടപ്പോള്‍ ആ പയ്യന്‍ അവിടെ നിന്ന് സങ്കടത്തോടെ വിട്ടു പോയി. അയാള്‍ക്ക്‌ വളരെയധികം സ്വത്തു ഉണ്ടായിരുന്നു.

അപ്പോള്‍ ആ യുവാവിന്റെ ഉദ്ദേശം മനസിലായല്ലോ? കുറുക്കു വഴിക്ക് ദൈവരാജ്യം ലഭിക്കണം. അതിനു വേണ്ടിയുള്ള വഴി തേടിയാണ് യേശുവിന്റെ അടുത്ത് വന്നത്. കാര്യസാധ്യത്തിനായി വരുന്നവര്‍ പൊതുവേ 'രാജാവി'നെ പുകഴ്ത്തി കൊണ്ടാണ് തുടങ്ങുക. ആദ്യമേ തന്നെ യേശുവിനെ പുകഴത്തുന്നു. ( അങ്ങിനെ ഒരു പുകമറ സൃഷ്ടിച്ചാല്‍ തനിക്ക്‌ എളുപ്പമുള്ള വല്ല കാര്യവും യേശു പറഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന തോന്നലായിരിക്കാം ഈ പുകഴ്ത്തലിന്റെ പിന്നില്‍ )

17. യേശു വഴിയിലേക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?

അവന്റെ മണിയടി കേട്ടപ്പോള്‍ തന്നെ യേശു അവനെ നിരുത്സാഹപ്പെടുത്തി.

18. യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.19. പ്രമാണങ്ങൾ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

Why O' Why do you call me good? സുഖിപ്പിക്കല്ലേ എന്ന് ചുരുക്കം. ഊന്നല്‍ നോക്കുക . "എന്തുകൊണ്ട് " നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു. "നിനക്ക് " ദൈവരാജ്യം കിട്ടുവാന്‍ "എന്നെ" നല്ലവന്‍ എന്ന് വിളിക്കുകയോന്നും വേണ്ട പ്രമാണങ്ങള്‍ അനുസരിച്ചാല്‍ മതി എന്ന് ചുരുക്കം.

ആ യുവാവിന്റെ മര്‍മ്മത്തില്‍ പിടിക്കുകയാണ് യേശു ചെയ്തത്.

21. യേശു സ്നേഹപൂർവം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.

അവനു രണ്ടിലും താത്പര്യമുണ്ടായിരുന്നില്ല. യേശു എളുപ്പപണിയല്ല അവനു പറഞ്ഞു കൊടുത്തത്.

ഇനി വായിച്ചു നോക്കിയാല്‍ ആദ്യം തോന്നിയ സംശയം ഉണ്ടാകുകയില്ല.
മാര്‍ക്കോസ് 10 :17. യേശു വഴിയിലേക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം? 18. യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.19. പ്രമാണങ്ങൾ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. 20. അവൻ പറഞ്ഞു: ഗുരോ, ചെറുപ്പം മുതൽ ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്. 21. യേശു സ്നേഹപൂർവം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22. ഈ വചനം കേട്ട് അവൻ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.

2011, ഡിസംബര്‍ 25, ഞായറാഴ്ച

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്!! -2


ആദ്യഭാഗത്തില്‍ ഒരു ചെറിയ അവലോകനത്തില്‍ ഒതുക്കി. ഇനി കുറച്ചു ആഴത്തിലേക്ക് പോകാം.

ഇവിടെ ചോദ്യം ഇതാണ് , യേശുവിനു സ്വന്തം ആഗമനോദേശം അറിയാമെന്കില്‍ , കുരിശില്‍ മരിക്കാനാണ് വന്നതെന്ന് അറിയാമെങ്കില്‍ , എന്തിനാണ് ദൈവത്തോട് എന്നെ കൈവിട്ടത് എന്തുകൊണ്ട് എന്ന് പരിതപിക്കേണ്ടി വന്നത്?


എന്തിനാണ് താന്‍ വന്നത് , എങ്ങിനെയാണ് താന്‍ മരിക്കാന്‍ പോകുന്നത് എന്നൊക്കെ യേശു മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്.(മത്തായി - 17:22, മത്തായി - 27:63, മത്തായി - 17:12, മത്തായി - 20:28, 

മത്തായി - 20:28
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

മത്തായി - 26:2
“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു.

മർക്കൊസ് - 9:31
അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.

യേശു  പിതാവിനോട് സംസാരിക്കുന്നമറ്റു സന്ദര്‍ഭങ്ങളും ബൈബിളില്‍ കാണാം.പിതാവിന്റെ ഹിതം നിറവേറ്റുവാനാണ് യേശു വന്നത്. അപ്പോള്‍ ആ ഹിതം അറിയാന്‍ കൂടിയാണ് മനുഷ്യനായ പുത്രനായ ദൈവം പ്രാര്‍ഥിക്കുന്നത്. 



ഇനി നമുക്ക് ബൈബിള്‍ വചനങ്ങളിലേക്ക് ശ്രദ്ധയോടെ വീക്ഷിക്കാം.
  
മത്തായി  27:45. ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.  46. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?
(മത്തായിയുടെ ആറാം മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ നട്ടുച്ച, ഒമ്പതാം മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ 3PM)

പിതാവിന്റെ  ശൈലി അറിയാന്‍ പഴയനിയമത്തിലേക്ക് കണ്ണോടിക്കുക...

ഈജിപ്തിനെ  ശിക്ഷിക്കുന്ന ഭാഗം...
പുറപ്പാട് 10: 21. കർത്താവ് മോശയോടു പറഞ്ഞു: നിന്റെ കൈ ആകാശത്തേക്കു നീട്ടുക. ഈജിപ്തിൽ ഇരുട്ടുണ്ടാകട്ടെ; തൊട്ടറിയാവുന്ന ഇരുട്ട്. 22. മോശ ആകാശത്തിലേക്കു കൈ നീട്ടി. ഈജിപ്തു മുഴുവൻമൂന്നു ദിവസത്തേക്കു കൂരിരുട്ടു വ്യാപിച്ചു. 23. അവർക്കു പരസ്പരം കാണാനോയഥേഷ്ടം നീങ്ങാനോ സാധിച്ചില്ല...

ആമോസ് 8:9. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തിൽ സൂര്യൻ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും.
10. നിങ്ങളുടെ ഉത്സവദിനം മരണ ദിനമായും ഗാനങ്ങൾ വിലാപമായും ഞാൻ മാറ്റും. സകലരെയും ഞാൻ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയാകും. ആദിനം അവസാനംവരെ തിക്തമായിരിക്കും.

അപ്പോള്‍ പശ്ചാത്തല സംഗീതം മനസിലായല്ലോ? മറുവിലയായി തന്‍റെ ജീവന്‍ ബലിയായി അര്‍പ്പിക്കാന്‍ യേശു ബാലിപീഠത്തില്‍ ! യേശു പാപികള്‍ക്ക് വേണ്ടി ശിക്ഷ അനുഭവിക്കുന്നു. മൂന്നു മണിക്കൂര്‍ അന്ധകാരം. ഏകജാതനെ കുറിച്ചുള്ള വിലാപം പോലെയാകും എന്ന് ആമോസിന്റെപുസ്തകം.

 ഇനി നമുക്ക് സങ്കീര്‍ത്തകന്‍ എന്ത് പറയുന്നു എന്ന് നോക്കാം.

സങ്കീര്‍ത്തനങ്ങള്‍ 22:1. എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേൾക്കാതെയും, അകന്നു നിൽക്കുന്നതെന്തുകൊണ്ട്? 2. എന്റെ ദൈവമേ, പകൽമുഴുവൻഞാൻ അങ്ങയെ വിളിക്കുന്നു;അങ്ങു കേൾക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. 

ആഹാ ... അതെ വചനങ്ങള്‍ !  ഇതിനെ പറ്റി കൂടുതല്‍ അറിയണമെങ്കില്‍ അതിന്റെ തലേ ദിവസം എന്താണ് യേശുവിന്റെ ജിവിതത്തില്‍ നടന്നത് എന്ന് കൂടി കാണണം.

ലൂക്കാ 22:44. അവൻ തീവ്രവേദനയിൽ മുഴുകി കൂടുതൽ തീക്ഷ്ണമായി പ്രാർഥിച്ചു. അവന്റെ വിയർപ്പു രക്തത്തുള്ളികൾപോലെ നിലത്തുവീണു.

രക്തം പൊടിയാന്‍ തക്കവണ്ണം ഉയിര്‍ന്ന രക്ത സമ്മര്‍ദ്ദം യേശു തലേന്ന്‍ അനുഭവിച്ചു എന്ന് സുവിശേഷകര്‍ .

ജറൂസലേം ദേവാലയത്തില്‍ ഒരുക്കി നിറുത്തിയ പെസഹാ കുഞ്ഞാടിനെ പെസഹാ ദിവസം ബാലിയര്‍പ്പിക്കുന്നത് ഉച്ചക്ക് രണ്ടാരയ്ക്കും മൂന്നരയ്ക്കും ഇടയില്‍ ആണെന്ന് യഹൂടമാരുടെ പുസ്തകങ്ങള്‍ പറയുന്നു. ഇവിടെ യേശുവെന്ന പെസഹാ കുഞ്ഞാട് ബലിയായി ജീവന്‍ വെടിഞ്ഞതുംആ സമയത്തു തന്നെ.

വിഷയത്തിലേക്ക് വന്നാല്‍ പുത്രനായ ദൈവം പിതാവിനോട് വിളിച്ചു കരയുന്ന ഭാഗമാണ് ഇവിടെ കണ്ടത്. എന്തുകൊണ്ടാണ് എന്നെ കുരിശില്‍ നിന്ന് രക്ഷിക്കാത്തത് എന്നല്ല യേശു പരിതപിച്ചത്. എന്തുകൊണ്ടാണ് തന്നെ ആശ്വസിപ്പിക്കാത്തത് എന്നാണു യേശുവിന്റെ പരാതി.

2011, ഡിസംബര്‍ 15, വ്യാഴാഴ്ച

യേശുവിന്റെ ജനനം. (ചരിത്ര വൈരുദ്ധ്യം?)

രണ്ടു സുവിശേഷകര്‍ ആണ് യേശുവിന്റെ ജനനം ചരിത്രത്തിന്റെ ഭാഗമായി രേഖപെടുതിയിരിക്കുന്നത്. മത്തായി പറയുന്നു ഹെരോദോസിന്റെ കാലത്താണ് യേശുവിന്റെ ജനനം എന്ന്.ലൂക്കയും  പറയുന്നു,യേശു ജനിച്ചത്‌ ഹെരോദോസിന്റെ  കാലത്ത്,  അഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തി ആയിരിക്കുമ്പോള്‍ ,  ക്വിരിനോസ്‌ (Quirinius ) സിറിയ  ദേശാധിപതി ആയിരുന്ന കാലത്ത് ആണ് എന്ന്.


ഇവിടുത്തെ ചര്‍ച്ചാ വിഷയം. ഹെരോദോസ് മരിച്ചത് ബി.സി.നാല് . ക്വിരിനോസ്‌ ഗവര്‍ണര്‍ ആയത് എ.ഡി. ആറിന് (Josephus എന്ന ചരിത്രകാരനാണ്‌ ഇത് രേഖപ്പെടുതിയത്.)


ഇത് രണ്ടും തമ്മില്‍ പത്തു വര്‍ഷം വ്യത്യാസം !  അതുകൊണ്ട് യേശുവിന്റെ ജനനത്തില്‍ ചരിത്രപരമായ വൈരുദ്ധ്യം ആരോപിക്കുന്നു. വളരെ നല്ല കാര്യം , ചര്‍ച്ച ചെയ്യുവാന്‍ ചില ഡാറ്റയെങ്കിലും ഉണ്ട്.



ശരി. നമ്മുക്ക് ചില കാര്യങ്ങള്‍ പരിശോധിക്കാം.

പണ്ട്  പണ്ടൊരു രാജാവുണ്ടായിരുന്നു എന്നാണ് പഴംകഥകള്‍ തുടങ്ങുക.പക്ഷെ  ഇവിടെ ലൂക്ക ചരിത്രപരമായ ഭരണാധികാരികളുടെ പേര് പറഞ്ഞു കൊണ്ടാണ് യേശുവിന്റെ കാലത്തെ പറ്റി പറയുന്നത്.ലൂക്ക പറഞ്ഞിരിക്കുന്ന പേരുകള്‍ നോക്കുക.
 
ലൂക്കാ 1:5. ഹേറോദേസ് യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ സഖ റിയാ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.

ലൂക്കാ 2:1. അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കൽപന പുറപ്പെട്ടു. 2. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.

ലൂക്കാ 3:1. തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയുംഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരൻ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപൻമാരും,  2. അന്നാസും കയ്യാഫാസും പ്രധാനപുരോഹിതൻമാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.

- ഹെരോദോസിന്റെ (Herod the Great) കാലം 74 BCE, died 4 BCE  (ലൂക്കാ 1:5, ലൂക്കാ 2:1)

- അഗസ്റ്റസ് സീസറിന്റെ കാലം.   27 BC - AD 14 (ലൂക്കാ 2:1)
- ക്വിരിനോസ്‌(Quirinius)  ജീവിത കാലഘട്ടം. 51 BC - AD 21  (ലൂക്കാ 2:1)
- Pontius Pilate  (no specific dates. but referred by Josephus)  ലൂക്കാ 3:1
- Tiberius Caesar 42 BC –  37 AD (was Emperor  from 14 AD to 37 AD) ലൂക്കാ 3:1
- Herod Antipas    ലൂക്കാ 3:1  
   (Marry Herodias after divorcing his first wife)
- Philip the Tetrarch ലൂക്കാ 3:1
-John the baptists   ലൂക്കാ 3:2
  (Referred by Josephus)

ഈ പറഞ്ഞ വ്യക്തികള്‍ യേശു ജനിച്ചു എന്ന് പറയുന്ന കാലത്ത് ജീവിച്ചിരുന്നു. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.

നമ്മുക്ക്  കുറച്ചു കൂടുതല്‍കാര്യങ്ങള്‍ പരിശോധിക്കാം.


1. ബി.സി 44 മുതലേ യാഹൂദന്മാരില്‍ നിന്ന് റോമാ സാമ്രാജം നികുതി പിരിക്കുന്നുണ്ടായിരുന്നു.  (by Josephus).ഹെരോദോസ് (Herod the Great) സീസറിനു ചുങ്കം കൊടുത്തിരുന്നു. (ജനങ്ങളില്‍ നിന്ന് പിരിച്ചിട്ടാണല്ലോ ഈ ചുങ്കം സീസറിന് കൊടുക്കുന്നത്) പലപ്പോഴും അവര്‍ തമ്മില്‍ തെറ്റിയിരുന്നു. കപ്പം കൊടുക്കുന്ന രാജാവും ചക്രവര്‍ത്തിയും തെറ്റിയില്ലെങ്കിലേ സ്വാഭാവികമായും അത്ഭുതമുള്ളൂ. അതുകൊണ്ട് തന്നെ ഹേറോദേസിന്റെ അധികാരസീമ ലംഘിക്കാന്‍ സീസറിന് ഒരു മനപ്രയാസവും അനുഭവപ്പെടില്ല.


2. തലയെണ്ണല്‍ നടത്തിയിരുന്നത് നികുതി വരുമാനം അറിയാന്‍ കൂടി ആയിരുന്നു. കണക്കെടുപ്പ് നടത്തുന്നത് മിക്കവാറും പട്ടാളക്കാര്‍ ആയിരുന്നു.


3. അഗസ്റ്റസ് സീസറിന്റെ കാലത്ത് മൂന്നു തവണ ഈ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്.

28 BC, 8 BC and AD 14. (By Deeds of the Divine Augustus)



4. Tacitus എന്ന ചരിത്ര കാരന്‍ രേഖപ്പെടുതിയിരിക്കുന്നത് ഹെരോദോസിന്റെ മരണകാലത്ത് Quirinius  ‌കിഴക്കന്‍ റോമാ സാമ്രാജത്തില്‍ സൈനിക മേധാവി ആയിരുന്നു എന്ന്. (അതായത് സിറിയ ഉള്‍പെടുന്ന സ്ഥലത്ത് സൈനിക സേവനത്തിനു Quirinius  ഉണ്ടായിരുന്നു. Army commander! )


5. അഗസ്റ്റസ് സീസരുടെ ഹോബിയായിരുന്നു എന്ന് തോന്നുന്നു തലയെണ്ണല്‍ ! ഈജിപ്തില്‍ ബി.സി.10 ല്‍ , പതിനാലു വര്ഷം കൂടുമ്പോള്‍ തലയെണ്ണല്‍ നടത്താന്‍ പുള്ളി ഉത്തരവിട്ടിരുന്നു.

6.  ക്വിരിനോസ്‌ സിറിയയുടെ ഗവര്‍ണര്‍ ആയത് എ.ഡി. ആറിന് (by Josephus)


7. ക്വിരിനോസ്‌ തന്റെ പട്ടാളം ശക്തിപ്പെടുത്തുവാന്‍  സിറിയയില്‍ പുതിയ ടാക്സ്‌ കണക്കെടുപ്പ് കൊണ്ട് വരുന്നു. (by Josephus)



ഇതില്‍ അവസാന രണ്ടു സ്റ്റേറ്റ്മെന്‍റ്കള്‍ ആണ് പത്തു വര്‍ഷത്തെ വൈരുദ്ധ്യം എന്ന കണക്കിലേക്ക് എത്തിച്ചത്. ഈ തെറ്റിധാരണ വരുത്തുവാന്‍ ഒരു കാരണം "ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. " എന്നലൂക്കയുടെ പ്രസ്താവനയാണ്.ക്വിരിനിയോസ് ഗവര്‍ണര്‍ ആയത് എ.ഡി. ആറിന് ആണല്ലോ. തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പം. പക്ഷെ  ഒന്നാമതായി ഗവര്‍ണറെ മാത്രമല്ല ലൂക്ക ദേശാധിപതി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്  hegemon എന്ന ഗ്രീക്ക്‌ പദമാണ്.
http://net.bible.org/#!bible/Luke+2 footnote 7 നോക്കുക. governor Or “was a minister of Syria.” This term could simply refer to an administrative role Quirinius held as opposed to being governor


Google Translation  ηγεμονευοντοϲ τηϲ ϲυριαϲ κυρηνι  =>  prince of Kyrene syrias എന്നാണ് !
ഗ്രീക്ക്  പദങ്ങള്‍ കിട്ടുവാന്‍ ഗ്രീക്ക് മാനുസ്ക്രിപ്റ്റ് നോക്കുക.

ക്രിസ്ത്യന്‍ വിശ്വാസിയായ Justin Martyr's (second century) ആദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ...
Now there is a village in the land of the Jews, thirty-five stadia from Jerusalem, in which Jesus Christ was born, as you can ascertain also from the registers of the taxing made under Cyrenius, your first procurator in Judæa.

ഇദ്ദേഹവും  പറയുന്നത് ഒരു അധികാരി മാത്രമാണ് Quirinius  എന്ന് . മുകളില്‍ കൊടുത്ത നാലാമത്തെ പോയിന്റ് വായിക്കുക. അതില്‍ പറയുന്നത് ഹെരോദോസിന്റെ മരണകാലത്ത് Quirinius  ‌കിഴക്കന്‍ റോമാ സാമ്രാജത്തില്‍ സൈനിക മേധാവി ആയിരുന്നുഎന്നാണ്. അതായത് AD 6 ല്‍ നടന്ന കണക്കെടുപ്പിനെ പറ്റിയല്ല ലൂക്ക തന്‍റെ സുവിശേഷത്തില്‍ (Luke 2:1) പറയുന്നത്.

ലൂക്ക പറഞ്ഞത് അവിടെ നില്‍ക്കട്ടെ. ബാക്കിയുളവര്‍ പറഞ്ഞത് ചേര്‍ത്തുവായിച്ചാല്‍ തന്നെ, സീസറിന്റെ  ഉത്തരവ്‌ പ്രകാരം 8 BC (മുതല്‍ തുടങ്ങിയ) കണക്കെടുപ്പില്‍ സിറിയയുടെ മേല്‍നോട്ടം വഹിച്ചത് ഒരു പട്ടാള മേധാവി എന്ന നിലയില്‍ ക്വിരിനോസ്‌ ആകുവാന്‍ എല്ലാ സാധ്യതയും ഉണ്ട്. സിറിയയുടെ മേല്‍നോട്ടം മുന്നേ നടത്തിയത് കൊണ്ട് കൂടിയാവണം അവിടെ ഗവര്‍ണര്‍ ആയി അദ്ദേഹത്തെ നിയമിക്കാന്‍ സീസര്‍ മുതിരുന്നത്.  കൂടാതെ ഇതിനു സമാനമായി BC10 ല്‍ റോമന്‍ പ്രവശ്യ ആയിരുന്ന ഈജിപ്തിലും സീസര്‍ കണക്കെടുപ്പ് നടത്തിയിരുന്നു. അതായത് ലൂക്ക പറഞ്ഞ പോലെ റോമാ സാമ്രാജ്യം മുഴുവനും കണക്കെടുക്കുന്ന ആദ്യ അവസരം ആയിരിക്കും അത്.  A.D 6 ല്‍ അങ്ങിനെ ഒരു കണക്കെടുപ്പ് റോമാ സാമ്രാജ്യം ആകെ നടന്നിട്ടില്ല എന്നത് ആ വാദത്തിനു ശക്തി പകരും.


The conclusion : Josephus പറഞ്ഞ പോലെ സിറിയയുടെ ഗവര്‍ണര്‍ ആയി ക്വിരിനോസ്‌ അവരോധിതന്‍ ആയത് A.D 6 നു ആയിരിക്കും. പക്ഷെ ലൂക്ക പറഞ്ഞ പോലെ ഉള്ള ഒരു കണക്കെടുപ്പ് BC 10-8 കാലഘട്ടത്തില്‍ റോമാ സാമ്രാജത്തില്‍ നടത്തിയിട്ടുണ്ട്. കണക്കെടുപ്പ് എന്ന് പറയുമ്പോള്‍ അത് രണ്ടോ മൂന്നോ വര്ഷം നീണ്ടു നില്‍ക്കുന്നതാകാം. അത് സിറിയയില്‍ അത്  ഉള്‍പെടുന്ന പ്രദേശത്തിന്റെ സൈനിക മേധാവി ആയിരുന്ന ക്വിരിനോസ്‌ നയിച്ചു എന്ന് കരുതുന്നതില്‍ തെറ്റില്ല.

ഇനി AD 6 ല്‍ നടന്ന സെന്‍സസ്‌ ലൂക്കയ്ക്ക് അറിയുമായിരുന്നോ എന്നാണു ചോദ്യം?

വായിക്കുക.  http://en.wikipedia.org/wiki/Census_of_Quirinius
ഈ ലേഖനത്തിന്റെ ഒരു ഭാഗം കൌതുകകരമാണ്. അത്  ഇപ്രകാരമാണ്.


"Josephus links the census to an uprising led by Judas of Galilee. Most likely the imposition of taxation associated with it was the main cause"




ഇതേ കാര്യം തന്നെ ലൂക്കയും പറയുന്നുണ്ട്, അപ്പസ്തോല പ്രവര്‍ത്തികളില്‍ !


 Acts 5:37 അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആ കർഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികൾ തൂത്തെറിയപ്പെടുകയും ചെയ്തു.


എന്തായാലും മെനക്കെട്ടതല്ലേ.
കൂട്ടത്തില്‍ കിട്ടിയ ചില കാര്യങ്ങള്‍ കൂടി പറയാം.

വേറൊരു കാര്യം കൂടി ലുക്ക പറഞ്ഞു വയ്ക്കുന്നു.
ലൂക്കാ 3:1. തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം...

ലൂക്കാ 3:23. പരസ്യജീവിതം ആരംഭിക്കുമ്പോൾ യേശുവിന് ഏകദേശം മുപ്പതു വയസ്സുപ്രായമായിരുന്നു...

യേശുവിനു  മുപ്പതു വയസ് (ഏകദേശം) പ്രായമുള്ളപ്പോള്‍ , തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം ആയിരുന്നു. ചരിത്രം പറയുന്നത് പ്രകാരം തിബേരിയൂസ് സീസര്‍ ആയത് 14 AD(ഒന്നാം വര്‍ഷം). അവിടെ നിന്ന് 15-ആം വര്‍ഷം AD 28.ബിസി.ഒന്ന് കഴിഞ്ഞാല്‍  AD ഒന്നാണ്. (പൂജ്യം വര്‍ഷം ഇല്ല) അങ്ങിനെ വരുമ്പോള്‍ AD 28 നിന്ന് പുറകിലേക്ക് 30 പോയാല്‍ ബിസി. 3.യേശു ജനിച്ചത്‌ ബിസി. മൂന്നിനാകും !! ഹെരോദോസ് മരിച്ചത് ബിസി. നാലിന്. ചുരുക്കി പറഞ്ഞാല്‍ കേവലം ഒരു വര്‍ഷത്തിന്റെ വൈരുദ്ധ്യം മാത്രമേ ഞാന്‍ കാണുന്നുള്ളൂ. നമ്മള്‍ ഏകദേശ കണക്കുകള്‍ ആണ് നോക്കിയിരിക്കുന്നത്. പോരാത്തതിന്  എന്റെ കണക്ക് എവിടൊക്കെ തെറ്റിയിട്ടുണ്ടാകുമോ ആവോ!

ഒരു കാര്യം കൂടി ആലോചിക്കണം. യേശുവിന്റെ വയസിനോ അന്ന് ഭരിച്ചിരുന്ന ഭരണാധികാരികളുടെ പേരിനോ വിശ്വാസപരമായി ഒരു പ്രാധാന്യവും ഇല്ല.എന്നിട്ടും ലൂക്ക പറഞ്ഞതില്‍ കേവലം ഒരു വര്‍ഷത്തെ വ്യത്യാസമേ കാണുന്നുള്ളൂ.


താത്പര്യമുള്ളവര്‍ക്ക് ഇതുകൂടി വായിക്കാം.
(ഇതേ വിഷയത്തില്‍ ഉള്ള മറ്റു ചില കാര്യങ്ങള്‍ കൂടി അതിലുണ്ട്. )
http://www.ankerberg.com/Articles/editors-choice/EC1205W3C.htm



കുട്ടികളുടെ കൂട്ടകൊല ചരിത്ര സംഭവം ആണോ?
യേശുവിന്റെ പേര് തന്‍റെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ച Josephus എന്ന ചരിത്രകാരന്‍ പോലും ലൂക്ക പറഞ്ഞ കൂട്ടകൊലയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് ഈ സംഭവം ചരിത്ര പരമല്ല എന്ന്‍ വാദിക്കാനുള്ള പ്രധാന കാരണം. പക്ഷെ ക്രിസ്ത്യാനിയല്ലാത്ത ഒരു ചരിത്രകാരന്‍ ഈ കൂട്ട കൊലയെ പറ്റി രേഖപ്പെടുതിയിട്ടുണ്ട്.

http://en.wikipedia.org/wiki/Massacre_of_the_Innocents
The first non-Christian reference to the massacre is recorded four centuries later by Macrobius (c. 395-423), who writes in his Saturnalia:
"When he [emperor Augustus] heard that among the boys in Syria under two years old whom Herod, king of the Jews, had ordered to kill, his own son was also killed, he said: it is better to be Herod's pig, than his son."
തികച്ചും വ്യത്യസ്തമായ മറ്റൊരു സംഭവം സൂചിപ്പിക്കുന്നതിന്റെ ഇടയില്‍ വന്നു പെട്ടകാര്യം! ഈ ചരിത്രകാരന്‍ യേശുവിനെ പറ്റി പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ എഴുത്തില്‍ അന്നത്തെ കൂട്ടകൊല വന്നു.

ആദിമകാല ക്രിസ്ത്യാനികള്‍ ഈ കുഞ്ഞുങ്ങളെയാണ് ക്രിസ്തുവിന്റെ ആദ്യ രക്ത സാക്ഷികളായി കാണുന്നത്. അവരുടെ ഫീസ്റ്റ് 485 AD മുതല്‍ ആചരിച്ചിരുന്നതായി കാണുന്നു.


പറഞ്ഞു വരുന്നത് മറ്റു  ചരിത്ര പുസ്തകങ്ങളില്‍ ലൂക്ക എഴുതിയതിനെ സാധൂകരിക്കാന്‍ വേണ്ടതൊക്കെയുണ്ട്. ഏകനല്ല ലൂക്ക!  (അപ്പോള്‍ ത്രിത്വമാണോ ലൂക്ക എന്ന് ചോദിക്കരുത്  ;-)